മേലൂർ വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു .വീടിൻ്റെ വരാന്തയിൽ അദ്ദേഹത്തിൻ്റെ പ്രിയ സഖി ഗൗരിയും മക്കളും ഉറ്റബന്ധുക്കളും അടുപ്പമുള്ളവരും. ഓർമ്മയുടെ തിരതല്ലൽ അനുഭവിച്ചു കടന്നുപോയ നിമിഷങ്ങൾ അത്രമേൽ അസുലഭമായിരുന്നു.കവിയുടെ ഉറ്റ സുഹൃത്തുക്കളുടെ മിതമായതും ഹൃദയസ്പൃക്കായതുമായ വാക്കുകൾ അദ്ദേഹത്തിലെ സർഗ്ഗവൈഭവത്തേയും മാനവികതയേയും ബോധ്യപ്പെടുത്തുന്നതായി. “ഇന്നലെ രാവിൽ ഞാൻ കണ്ട കിനാവുകൾ കർണ്ണികാരങ്ങളായി പൂത്തുവെന്നാൽ കണ്ണീർത്തുള്ളികൾ വീണുകൊണ്ടാതാം നെല്ലിക്കയാണെനിക്കേറെയിഷ്ടം” എന്ന വരികളിൽ കവിയുടെ ആത്മാവിൻ്റെ സത്ത ഇഴചേർന്നിരിക്കുന്നുവെന്ന് കാണാം. എല്ലാവരോടും ഹൃദയവിശാലതയോടെ സംവദിച്ചപ്പോഴും തൻ്റെ ഇടതുപക്ഷബോദ്ധ്യത്തിലുറച്ച് ശക്തമായി പ്രതികരിക്കാനും അദ്ദേഹത്തിനായി. ഒന്നുരണ്ട് സ്ഥലങ്ങളിൽ വെച്ച് സംസാരിച്ചതിൻ്റെ ചാരുത മനസ്സിൻ്റെ ആഴങ്ങളിൽ പതിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം.വേദിയിലും സദസ്സിലും കോലായിലുമായി ഒത്തുചേർന്ന നിമിഷങ്ങൾ കവിയുടെ ഓർമ്മത്തിരതല്ലലിൽ അവിസ്മരണീയമായി.അപ്പുറത്ത് തൊടിയിൽ നിന്നും ചുവന്ന ചെമ്പരത്തിപ്പൂക്കൾ കവിയ്ക്ക് ആദരങ്ങൾ അർപ്പിച്ച് നിൽക്കുന്നുണ്ടായിരുന്നു,ഒപ്പം അവിടെ കൂടിയവരും.