തിരുവനന്തപുരം: ശസ്ത്രക്രിയ്ക്കിടെയുള്ള ഗുരുതര പിഴവിനെ തുടർന്ന് യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചുമാറ്റിയതിൽ ആശുപത്രിക്കെതിരെ കുടുംബം. അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തി. കേസിന് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു.തിരുവനന്തപുരം സ്വദേശി നീതുവിന്‍റെ വിരലുകളാണ് കോസ്മെറ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് മുറിച്ചു മാറ്റിയത് .
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ഹോസ്പിറ്റലിന് എതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് നീതു കോസമറ്റിക്ക് ആശുപത്രിയിൽ വയറ്റിലെ കൊഴുപ്പുമാറ്റാനായി ശാസ്ത്രക്രിയക്ക് വിധേയയായത്. 23ന് വീട്ടിലേക്ക് തിരികെ വിട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ഗുരുതരാവസ്ഥയിലായ നീതു 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നെന്നും അണുബാധയെ തുടർന്ന് നീതുവിന്‍റെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകൾ കഴിഞ്ഞ ദിവസം മുറിച്ചുമാറ്റി. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.
കുടുംബത്തിന്‍റെ പരാതിയിൽ തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു. 22 ദിവസം വെന്‍റിലേറ്ററിൽ ആയിരുന്ന നീതുവിനെ നിലവിൽ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.