തൃശൂര്‍: മോഹൻലാലിന്‍റെ 65-ാം പിറന്നാളിനോടനുബന്ധിച്ച് താരത്തിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി ശിൽപി ഡാവിഞ്ചി സുരേഷ്. വിശാലമായ വലിയൊരു പ്ലാവിൻതോട്ടത്തിൽ ചക്ക കൊണ്ടാണ് ലാലിന്‍റെ ചിത്രം തീര്‍ത്തിരിക്കുന്നത്.
വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൊണ്ടാണ് ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളുമുണ്ട്. ചിത്രം ചെയ്തിരിക്കുന്നതോ അറുപത്തഞ്ചു ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിനു നടുവിൽ. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് ചക്കചിത്രം ഒരുക്കിയിരിക്കുന്നത്.
എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ചു അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തിയത്. യു എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമാറമെന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും സഹായികളായി ഡാവിഞ്ചിക്കൊപ്പമുണ്ടായിരുന്നു. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഏകദേശം ഇരുപതു ചക്കയോളം ഇതിനായി ഉപയോഗിച്ചു.