കൊട്ടിയൂർ:വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ഇക്കരെ ക്ഷേത്രസന്നിധിയിലെ കൂത്തോട് മണ്ഡപത്തിൽ നടന്നു. സമുദായി സ്ഥാനികൻ കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാട്, പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കെ.സി. സുബ്രഹ്മണ്യൻ നായർ, ആക്കൽ ദാമോദരൻ നായർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കണക്കപ്പിള്ള സ്ഥാനികൻ വി.വി. പ്രദീപ് വാരിയരാണ് ഉത്സവത്തീയതികൾ കുറിച്ചത്. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം തുടങ്ങും.
കാക്കയങ്ങാട് പാലയിലെ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചതോടെയാണ് പ്രക്കൂഴം ചടങ്ങുകൾ തുടങ്ങിയത്. മാലൂർപടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു.
കൂത്തോട് മണ്ഡപത്തിൽ ശ്രീവത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടന്നു. ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമികത്വത്തിൽ രാത്രി ആയില്യാർക്കാവിൽ പ്രത്യേക പൂജകൾ നടത്തി. പ്രക്കൂഴം ചടങ്ങോടെ പാരമ്പര്യ ആവകാശികളും സ്ഥാനികരും വ്രതനിഷ്ഠകൾ ആരംഭിച്ചു. ജൂൺ രണ്ടിനാണ് നീരെഴുന്നള്ളത്ത് നടക്കുക.
പ്രധാന ചടങ്ങുകൾ
ജൂൺ രണ്ട് – നീരെഴുന്നള്ളത്ത്,
എട്ട് – നെയ്യാട്ടം
ഒൻപത് – ഭണ്ഡാരം എഴുന്നളളത്ത്
15 – തിരുവോണം ആരാധന
17 – ഇളനീർവെപ്പ്
18 – ഇളനീരാട്ടം, അഷ്ടമി ആരാധന
20 – രേവതി ആരാധന
24 – രോഹിണി ആരാധന
26 – തിരുവാതിര ചതുശ്ശതം
27 – പുണർതം ചതുശ്ശതം
28 – ആയില്യം ചതുശ്ശതം
30 – മകം കലംവരവ്
ജൂലായ് മൂന്ന് – അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
ജൂലായ് നാല് – തൃക്കലശാട്ട്
(ജൂൺ 10-ന് രാവിലെമുതൽ 30-ന് ഉച്ചശീവേലിവരെയാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം)